Psalms 119
ആലേഫ്.
1യഹോവയുടെ ന്യായപ്രമാണം അനുസരിച്ച്
നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
2അവന്റെ സാക്ഷ്യങ്ങൾ പ്രമാണിച്ച്
പൂർണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
3അവർ നീതികേടു പ്രവർത്തിക്കാതെ അവന്റെ വഴികളിൽതന്നെ നടക്കുന്നു.
4നിന്റെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന്
നീ അവ കല്പിച്ചുതന്നിരിക്കുന്നു.
5നിന്റെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.
6നിന്റെ സകലകല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം
ഞാൻ ലജ്ജിച്ചുപോകുകയില്ല.
7നിന്റെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
8ഞാൻ നിന്റെ ചട്ടങ്ങൾ ആചരിക്കും;
എന്നെ അശേഷം ഉപേക്ഷിക്കരുതേ.
ബേത്ത്.
9ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? നിന്റെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.
10ഞാൻ പൂർണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു;
നിന്റെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.
11ഞാൻ നിന്നോട് പാപം ചെയ്യാതിരിക്കേണ്ടതിന് നിന്റെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
13ഞാൻ എന്റെ അധരങ്ങൾകൊണ്ട് നിന്റെ വായിൽ നിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
14ഞാൻ സർവ്വസമ്പത്തിലും എന്നപോലെ
നിന്റെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15ഞാൻ നിന്റെ പ്രമാണങ്ങൾ ധ്യാനിക്കുകയും നിന്റെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.
16ഞാൻ നിന്റെ ചട്ടങ്ങളിൽ പ്രമോദിക്കും;
നിന്റെ വചനം മറക്കുകയുമില്ല.
ഗീമെൽ.
17ജീവിച്ചിരുന്ന് നിന്റെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ. 18നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന്
എന്റെ കണ്ണുകളെ തുറക്കേണമേ.
19ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; നിന്റെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.
20നിന്റെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട്
എന്റെ മനസ്സു തകർന്നിരിക്കുന്നു.
21നിന്റെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭർസിക്കുന്നു.
22നിന്ദയും അപമാനവും എന്നോട് അകറ്റണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.
23പ്രഭുക്കന്മാരും കൂടിയിരുന്ന് എനിക്കു വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24നിന്റെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും
എന്റെ ആലോചനക്കാരും ആകുന്നു.
ദാലെത്ത്.
25എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
26എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്ക് ഉത്തരമരുളി;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
27നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ; എന്നാൽ ഞാൻ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
28എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു;
നിന്റെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.
29ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ; നിന്റെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.
30വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു;
നിന്റെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
31ഞാൻ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ
ഞാൻ നിന്റെ കല്പനകളുടെ വഴിയിൽ ഓടും.
ഹേ.
33യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.
34ഞാൻ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിനും
അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.
35നിന്റെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.
36ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നെ
എന്റെ ഹൃദയം ചായുമാറാക്കണമേ.
37വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് നിന്റെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.
38നിന്നോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന
നിന്റെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
39ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; നിന്റെ വിധികൾ നല്ലവയല്ലയോ?.
40ഇതാ, ഞാൻ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു;
നിന്റെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
വൗ.
41യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42ഞാൻ നിന്റെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട്
എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
43ഞാൻ നിന്റെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വായിൽ നിന്ന് നീക്കിക്കളയരുതേ.
44അങ്ങനെ ഞാൻ നിന്റെ ന്യായപ്രമാണം
ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45നിന്റെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
46ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും
നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47ഞാൻ നിന്റെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.
48എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു;
നിന്റെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
സയിൻ.
49എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള നിന്റെ വചനത്തെ ഓർക്കണമേ.
50നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത്
എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ നിന്റെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
52യഹോവേ, പുരാതനമായ നിന്റെ വിധികൾ ഓർത്ത്
ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ നിന്റെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; നിന്റെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56നിന്റെ പ്രമാണങ്ങൾ അനുസരിക്കുന്നത്
എനിക്ക് അനുഗ്രഹമായിരിക്കുന്നു.
ഹേത്ത്.
57യഹോവേ, നീ എന്റെ ഓഹരിയാകുന്നു; ഞാൻ നിന്റെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58പൂർണ്ണഹൃദയത്തോടെ ഞാൻ നിന്റെ കൃപയ്ക്കായി അപേക്ഷിക്കുന്നു;
നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകണമേ.
59ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60നിന്റെ കല്പനകൾ പ്രമാണിക്കുവാൻ
ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;
61ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
62നിന്റെ നീതിയുള്ള ന്യായവിധികൾ നിമിത്തം
നിനക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
63നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.
64യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
തേത്ത്.
65യഹോവേ, തിരുവചനപ്രകാരം നീ അടിയന് നന്മ ചെയ്തിരിക്കുന്നു.
66നിന്റെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ
എനിക്കു നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരണമേ.
67കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ നിന്റെ വചനം പ്രമാണിക്കുന്നു.
68നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു;
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
69അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
70അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു;
ഞാൻ നിന്റെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71നിന്റെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്കു ഗുണമായി.
72ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ
നിന്റെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
യോദ്.
73തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; നിന്റെ കല്പനകൾ പഠിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
74തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ
നിന്റെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75യഹോവേ, നിന്റെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം
നിന്റെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ .
77ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; നിന്റെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
78കാരണം കൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ;
ഞാൻ നിന്റെ കല്പനകൾ ധ്യാനിക്കുന്നു.
79നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്
എന്റെ ഹൃദയം നിന്റെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
കഫ്.
81ഞാൻ നിന്റെ രക്ഷയ്ക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; നിന്റെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82എപ്പോൾ നീ എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച്
എന്റെ കണ്ണ് നിന്റെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
83ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങൾ മറക്കുന്നില്ല.
84അടിയന്റെ ജീവകാലം എത്രനാൾ?
എന്നെ ഉപദ്രവിക്കുന്നവരുടെമേൽ നീ എപ്പോൾ ന്യായവിധി നടത്തും?
85നിന്റെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു;
അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു;
എന്നെ സഹായിക്കണമേ.
87അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; നിന്റെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ;
ഞാൻ നിന്റെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
ലാമെദ്.
89യഹോവേ, നിന്റെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു;
നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനില്ക്കുന്നു.
91അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും നിന്റെ ദാസരല്ലോ.
92നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ
ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93ഞാൻ ഒരുനാളും നിന്റെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94ഞാൻ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ;
ഞാൻ നിന്റെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു;
നിന്റെ കല്പനയോ അത്യന്തം വിശാലമായിരിക്കുന്നു.
മേം.
97നിന്റെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98നിന്റെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു;
അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99നിന്റെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100നിന്റെ പ്രമാണങ്ങൾ അനുസരിക്കുകയാൽ
ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101നിന്റെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102നീ എന്നെ ഉപദേശിച്ചിരിക്കുകയാൽ
ഞാൻ നിന്റെ വിധികൾ വിട്ടുമാറിയിട്ടില്ല.
103തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104നിന്റെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു.
അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
നൂൻ.
105നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106നിന്റെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന്
ഞാൻ സത്യം ചെയ്തു; അതു ഞാൻ നിവർത്തിക്കും.
107ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ;
നിന്റെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109ഞാൻ പ്രാണത്യാഗം ചെയ്യുവാൻ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110ദുഷ്ടന്മാർ എനിക്കു കെണി വച്ചിരിക്കുന്നു;
എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111ഞാൻ നിന്റെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ
ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
സാമെക്.
113ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
114നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു;
ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെ വിട്ടു പോകുവിൻ.
116ഞാൻ ജീവിച്ചിരിക്കേണ്ടതിന് നിന്റെ വചനപ്രകാരം എന്നെ താങ്ങണമേ;
എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; നിന്റെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118നിന്റെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും നീ നിരസിക്കുന്നു;
അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ മാലിന്യം പോലെ നീക്കിക്കളയുന്നു; അതുകൊണ്ട് നിന്റെ സാക്ഷ്യങ്ങൾ എനിക്കു പ്രിയമാകുന്നു.
120നിന്നെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു;
നിന്റെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
അയിൻ.
121ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ;
അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123എന്റെ കണ്ണ് നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124നിന്റെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്,
നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരണമേ.
125ഞാൻ നിന്റെ ദാസൻ ആകുന്നു; നിന്റെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്കു ബുദ്ധി നല്കണമേ.
126യഹോവേ, ഇത് നിനക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു;
അവർ നിന്റെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127അതുകൊണ്ട് നിന്റെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128അതുകൊണ്ട് നിന്റെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി,
ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
പേ.
129നിന്റെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130നിന്റെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു;
അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131നിന്റെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് നീ ചെയ്യുന്നതുപോലെ
എങ്കലേക്കു തിരിഞ്ഞ് എന്നോടു കൃപ ചെയ്യണമേ.
133എന്റെ കാലടികൾ നിന്റെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ;
എന്നാൽ ഞാൻ നിന്റെ പ്രമാണങ്ങൾ അനുസരിക്കും.
135അടിയന്റെമേൽ നിന്റെ മുഖം പ്രകാശിപ്പിച്ച് നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136അവർ നിന്റെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ
എന്റെ കണ്ണിൽനിന്ന് ജലനദികൾ ഒഴുകുന്നു.
സാദെ.
137യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികൾ നേരുള്ളവ തന്നെ.
138നീ നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി
നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140നിന്റെ വചനം അത്യന്തം വിശുദ്ധമാകുന്നു;
അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.
141ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ നിന്റെ പ്രമാണങ്ങൾ മറക്കുന്നില്ല.
142നിന്റെ നീതി ശാശ്വതനീതിയും
നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
143കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ;
ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്കു ബുദ്ധി നല്കണമേ.
കോഫ്.
145ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ നിന്റെ ചട്ടങ്ങൾ പ്രമാണിക്കും.
146ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ;
ഞാൻ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; നിന്റെ വചനത്തിൽ ഞാൻ പ്രത്യാശവയ്ക്കുന്നു.
148തിരുവചനം ധ്യാനിക്കേണ്ടതിന്
എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149നിന്റെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
150ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു;
നിന്റെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
151യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകൾ സകലവും സത്യം തന്നെ.
152നിന്റെ സാക്ഷ്യങ്ങൾ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു
എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
രേശ്.
153എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ നിന്റെ ന്യായപ്രമാണം മറക്കുന്നില്ല.
154എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
155രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156യഹോവേ, നിന്റെ കരുണ വലിയതാകുന്നു;
നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
157എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു;
അവർ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159നിന്റെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, നിന്റെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
160നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ;
നിന്റെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
ശീൻ.
161പ്രഭുക്കന്മാർ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.
162വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ
ഞാൻ നിന്റെ വചനത്തിൽ ആനന്ദിക്കുന്നു.
163ഞാൻ ഭോഷ്കു വെറുത്ത് അറയ്ക്കുന്നു; എന്നാൽ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
164നിന്റെ നീതിയുള്ള വിധികൾനിമിത്തം
ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
165നിന്റെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.
166യഹോവേ, ഞാൻ നിന്റെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു;
നിന്റെ കല്പനകൾ ഞാൻ ആചരിക്കുന്നു.
167എന്റെ മനസ്സ് നിന്റെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
168ഞാൻ നിന്റെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു;
എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.
തൗ.
169യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കണമേ.
170എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ;
നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.
171നിന്റെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172നിന്റെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ
എന്റെ നാവ് നിന്റെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.
173നിന്റെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
174യഹോവേ, ഞാൻ നിന്റെ രക്ഷയ്ക്കായി വാഞ്ഛിക്കുന്നു;
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
175നിന്നെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികൾ എനിക്കു തുണയായിരിക്കട്ടെ.
കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു;
അടിയനെ അന്വേഷിക്കണമേ; നിന്റെ കല്പനകൾ ഞാൻ മറക്കുന്നില്ല.
176
Copyright information for
MalULB